Sunday, February 18, 2018

ഒരിക്കല് നീ പറഞ്ഞിരുന്നു
മതിലുകളെല്ലാം തകര്ക്കപ്പെടാനുള്ളതാണെന്ന്
ചങ്ങലകളെല്ലാം പൊട്ടിച്ചെറിയാനുള്ളതെന്ന്
അതെ, ഇപ്പോഴും ഞാനോര്ക്കുന്നു
അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ
ആകാശത്തെക്കുറിച്ചുള്ള നിന്റെയാ
മനോഹരഗാനം...

വീണ്പോയവര് പോരാടുന്നത്
നമ്മുടെ കരങ്ങളാലെന്ന്
യാത്ര തുടരുന്നത് നമ്മുടെ
പാദങ്ങളാലെന്ന് പാടിനിര്ത്തിയ
നിന്റെ സ്വരം ഇടറിയിരുന്നു.

ഇടക്കെപ്പൊഴോ വീണുപോയിട്ടും
ഞങ്ങളുടെ കണ്ഠത്തിലൂടെ
നീയിപ്പൊഴും പാടുന്നു.
കാലങ്ങള്ക്കപ്പുറത്തേക്ക്
ഞങ്ങളിലൂടെ യാത്ര തുടരുന്നു.

Sunday, February 1, 2015

കവിത - കവിത


കവിത

വെന്നതും, കൊന്നതും, വേട്ടതും
ആയിരുന്നു ആദിയിലെ കവിത.
കൂട്ടത്തില്‍ ചൊന്നതും,
ചൊല്ലിച്ചതുമുണ്ടായിരുന്നു.
പറഞ്ഞതും, പറയാതെ പറ‍ഞ്ഞതും.

നദികള്‍ ഒഴുകി കൊണ്ടേയിരുന്നു...

പിന്നെ പിന്നെ കണ്ടതും,
കേട്ടതും കവിതയായി.
ഒപ്പം കാണാത്തതും,
കേള്‍ക്കാത്തതുമുണ്ടായിരുന്നു.
പ്രേമിച്ചതും, വഞ്ചിച്ചതും,
കരിപുരണ്ടതും, കണ്ണീരിന്റെ
നനവുള്ളതുമുണ്ടായിരുന്നു.

നിള വരണ്ടു കഴി‍ഞ്ഞിരുന്നു...

പോകെ പോകെ തൊട്ടതും,
പിടിച്ചതും, ഭോഗവും,
രതിമൂര്‍ച്ഛയും കവിതയായി.
കടങ്കഥകള്‍ ചിറക് മുളച്ച്
കവിതകളായി പറന്നു നടന്നു.

നൂറ്റാണ്ടുകള്‍ക്കപ്പുറത്തിരുന്ന് ചരിത്ര
കുതുകിയായൊരു ഗവേഷകന്‍ മൊഴിയുന്നത്
നമുക്ക് കേള്‍ക്കാം...
കാതോര്‍ക്കൂ...

"ഇവിടെ ജല സമൃദ്ധമായ
നദികള്‍ ഉണ്ടായിരുന്നു,
ഒരു ജനതയുണ്ടായിരുന്നു,
സ്വന്തമായൊരു സംസ്കാരവും,
ഭാഷയും, സാഹിത്യവുമുണ്ടായിരുന്നു.
വിചിത്രമായ ലിപികളും...

വീണ്ടെടുക്കപ്പെട്ട വിചിത്ര
ആലേഖനങ്ങളില്‍ ചിലതില്‍
ഇടത്തു നിന്ന് ആരംഭിച്ച്
വലത്തോട്ട് പോകെ
പലയിടങ്ങളില്‍ നിരതെറ്റി
അവസാനിക്കുന്നവ
കവിതകള്‍ ആയിരുന്നിരിക്കണം...”

കവിത - ആതിരക്കുളിര്


ആതിരക്കുളിര്

ആതിരക്കുളിരില്‍ മുങ്ങിയ
നാട്ടുമാന്തോപ്പില്‍ കാറ്റ്
മൂളിയോരീണമൊത്ത് നീ
പാട്ടുപാടുമ്പോള്‍
നാട്ടുപെണ്ണേ ഞാനറിഞ്ഞു
പ്രണയമെന്തെന്ന്...നിന്‍റെ പ്രണയമെന്തെന്ന്.

തൊടിയിലൂഞ്ഞാല്‍
പാട്ടിനൊപ്പം നീയാടുമ്പോള്‍
ഓമലാളെ എന്‍ മനസ്സും
ഊയലാടുന്നു...
നിന്നൊടൊപ്പമൂയലാടുന്നു.

കാറ്റുനിന്നുടെ ചേലയില്‍
അലകള്‍ നെയ്യുമ്പോള്‍
പ്രിയ സഖീയെന്‍ ഹൃത്തിലും
തിരകളുയരുന്നു...
പ്രണയത്തിരകളുയരുന്നു.

ആതിരക്കുളിരില്‍ മുങ്ങിയ
നാട്ടുമാന്തോപ്പില്‍ കാറ്റ്
മൂളിയോരീണമൊത്ത് നീ
പാട്ടുപാടുമ്പോള്‍
നാട്ടുപെണ്ണേ ഞാനറിഞ്ഞു
പ്രണയമെന്തെന്ന്...നിന്‍റെ പ്രണയമെന്തെന്ന്.

Monday, March 17, 2014

കവിത - അവര്‍ സ്വപ്നത്തിലാണ്



അവര്‍ സ്വപ്നത്തിലാണ്

ഇരുളിന്‍ കയങ്ങളില്‍ ആണ്ടു
കിടപ്പാണ് ജീര്‍ണ്ണിച്ചു തുള
വീണ വിശ്വാസ നൗകകള്‍.
ദിക്കറിയാത്ത കപ്പിത്താന്‍മാരും
അന്ധരായ നാവികരും
മോഹനിദ്രയില്‍ സ്വപ്നം
കാണുന്നു; നങ്കൂരമിടേണ്ടുന്ന
സുവര്‍ണ്ണ തീരങ്ങളെപ്പറ്റി,
പാലും തേനുമൊഴുകുന്ന ഉറവ
വറ്റാത്ത നദികളെപ്പറ്റി,
തീരത്തു വളരുന്ന മധുരം
കായ്ക്കുന്ന വൃക്ഷങ്ങളെപ്പറ്റി,
പുണരാന്‍ കാത്തിരിക്കുന്ന
സ്വര്‍ഗ്ഗീയ സൗന്ദര്യധാമങ്ങളുടെ
അംഗ സൗഭഗങ്ങളെപ്പറ്റി...
അതേ... അവരിപ്പോഴും
സ്വപ്നം കാണുകയാണ്...
ഉണരാന്‍ കൂട്ടാക്കാതെ...

കവിത - കൃഷ്ണ


കൃഷ്ണ

മേഘവര്‍ണ്ണ നീയെന്നു കേള്‍ക്കെ
പണ്ട് ആര്‍ത്തലച്ചു പെയ്യാറുണ്ട്...
ഗോപീവല്ലഭനായ കണ്ണനും കരി-
നീലവര്‍ണ്ണമെന്നാശ്വസിക്കാറുണ്ട്...
ഏഴഴകാര്‍ന്ന എണ്ണകറുപ്പിന്റെ
ചാരുതയോര്‍ത്ത് അഭിമാനിക്കാറുണ്ട്...

വീണ്ടും, ആരൊക്കെയോ പറയുന്നു
വെളുപ്പാണ് സൗന്ദര്യമെന്ന്,
കറുപ്പാണ് വൈകൃതമെന്ന്,
നിറമില്ലാത്തത് പോരായ്മയെന്ന്,
ഒരിക്കലും കറുത്തവളെ കെട്ടാന്‍
ആണായൊരുത്തനും വരില്ലെന്ന്...

കമ്പോളങ്ങളില്‍ വെളുത്തമേനി-
ക്കുള്ളിലെ കറുത്ത മനസ്സുകള്‍
കാളക്കൂടം ചർദ്ദിക്കുമ്പോള്‍
കൃഷ്ണയ്ക്ക് വീണ്ടും മനസ്സു നോവുന്നു...
മിഴികള്‍ ആര്‍ത്തലച്ചു പെയ്യുന്നു
കെട്ടാപ്പെണ്ണായ് പുര നിറയുന്നു...

കവിത - ഒടുവിലെ കണ്ണികള്‍


ഒടുവിലെ കണ്ണികള്‍

എന്റെ നിന്റെയെന്നല്ലാം പകുത്തുത്
നമ്മുടേതെന്ന സത്യം മറന്നു നാം
സ്വന്തമാക്കിയതൊക്കെയും നഷ്ടങ്ങള്‍
ഇല്ലയൊന്നും മറിച്ചു ചൊല്ലീടുവാന്‍

കീഴടക്കുവാൻ, തോല്‍ക്കാതിരിക്കുവാന്‍
തമ്മില്‍ തമ്മിലെന്നും പൊരുതു നാം
വെറ്റി നേടിയില്ലിന്നീ നാള്‍ വരെ
തോല്‍വി മാത്രമാം നേടിയതൊക്കെയും

കൂട്ടമിട്ടാര്‍ത്തു കൊള്ളിവെയ്ക്കുവാനെത്തുന്ന
കള്ളക്കൂട്ടമായ് മാറിയതെന്തു നാം
ആര്‍ത്തി മാത്രം നയിക്കുന്നു നമ്മളെ
കാത്തിരിക്കുന്നു നഷ്ടങ്ങളെവിടെയും

വിത്തെടുത്തുണ്ണാന്‍ കൊതിപ്പൂണ്ടിരിപ്പവര്‍
പത്തായമെല്ലാം മുടിച്ചു കഴി‍ഞ്ഞു നാം
നമ്മള്‍ക്കു ശേഷമിനി പ്രളയമെന്നോ
നമ്മളൊടുവിലെ കണ്ണികള്‍ മാത്രമെന്നോ

കവിത - താന്തോന്നി


തെളിച്ച വഴിക്കൊന്നും നടക്കാത്ത
താന്തോന്നിയാണെന്റെ ജീവിതം.
അമ്പേ മടുത്തു ഈ ധിക്കാരം...
ജീവിതമേ ഇനി നീ നടക്കുക...
പിന്തുടരാം ഞാന്‍, മറ്റെന്തു മാര്‍ഗ്ഗം ?
എന്റേതായി പോയില്ലേ ജീവിതം !!!