Wednesday, November 27, 2013

കവിത - അസ്തമയം.


 അസ്തമയം
 
ശോണമാം മുഖത്തോടെ
വിടയും ചൊല്ലിക്കൊണ്ടു
ദിനകരന്‍ സമുദ്രത്തില്‍
മെല്ലെപോയ് മറയുമ്പോള്‍
പ്രിയതമേ നീയുണ്ടാകും
ഉമ്മറക്കോലായിലെ തിണ്ണയില്‍
എന്നെയും പ്രതീക്ഷിച്ച്
അക്ഷമയുണ്ടാമല്‍പ്പം
ആ മുഖത്തറിവൂ ഞാന്‍
നിനയ്ക്കാതെന്നെ കാണ്‍കേ
നിന്‍മുഖ കമലത്തില്‍
കാണ്‍മൂ ഞാന്‍ സൂര്യോദയം...

കവിത - നിലാവത്ത്

നിലാവത്ത്

നിലാവത്ത് നാട്ടിടവഴികളില്‍
നിഴലും വെളിച്ചവും കണ്ണ്‍-
പൊത്തികളിക്കുമീ വേളയില്‍
വെറുതെയീ മാനത്തെ ചിത്ര-
പ്പണികളും കണ്ടുകൊണ്ടിന്നെന്റെ
മുറ്റത്ത്‌ ചുമ്മാ ഉലാത്തവേ
ഒരു ചിന്തയിന്നെന്റെ മനസ്സില്‍
വന്നെത്തി നോക്കുന്നു ഭ്രാന്തമായ്
കവിതതന്‍ അണ്ഡങ്ങള്‍ ഒത്തിരി
അടവെച്ച്‌ വിരിയിച്ചു വാനിലീ
നക്ഷത്ര ജാലങ്ങള്‍ക്കൊപ്പം പറത്തണം
അമ്പിളിക്കലയെ ചെന്നിക്കിളി കൂട്ടണം
താഴെയീ മണ്ണില്‍ നിന്നതു കണ്ടു,
കണ്ടെനിക്കൊത്തിരി നേരമിരു-
കൈകളും കൊട്ടി പൊട്ടിച്ചിരിക്കണം

കവിത - പല്ലിയും, വെൺചിതലും.

പല്ലിയും, വെണ്‍ചിതലും


നിലംപൊത്തിയ ഉത്തരത്തിന്റെ
മുകളിലിരുന്നൊരു പല്ലി
കുറ്റബോധത്താൽ തല
തല്ലി കരയുന്നുണ്ടായിരുന്നു
"
എന്റെ പിഴ, എന്റെ വലിയ പിഴ"ഉത്തരത്തിനകത്ത് പണ്ടെന്നോ
ബഷീറിനെ തിന്ന ഒരു
വെണ്‍ചിതൽ തലയറഞ്ഞ്
ചിരിച്ചു പറയുന്നുണ്ടായിരുന്നു
"
എട്ടുകാലി മമ്മൂഞ്ഞെന്ന്"

Wednesday, November 6, 2013

കവിത - പാഴ്മരം.


 പാഴ്മരം

ജീര്‍ണ്ണിച്ചു തുടങ്ങിയ വേരുകള്‍
വൃദ്ധന്റെ പൊന്തിയ തോളെല്ലുകള്‍
പോലെ ഭൂമിയുടെ ആവരണമില്ലാതെ
നഗ്നമായി പുറത്തേയ്ക്ക് ഉന്തിയിരുന്നു...
എന്നിട്ടും ശുഷ്കിച്ച ഇലപടര്‍പ്പു-
കളുമായി ഈ നടപ്പാതയോരത്ത്
മറ്റുള്ളവര്‍ക്ക് തണലായ് ഇനിയും
ഇടറാത്ത തടിയുമായി എത്രനാള്‍ ?
വെറുമൊരു "പാഴ് മര"മെന്ന പേര്
കൊണ്ടു മാത്രം ആയുസ്സ് തീരുംവരെയ്ക്കുമീ
മണ്ണില്‍ നില്‍ക്കാന്‍കഴിഞ്ഞവന്‍,
കോടാലി മൂര്‍ച്ചയറിയാതിരുന്നവന്‍...
മധുരം കായ്ക്കാത്തതു കൊണ്ട് മാത്രം
കല്ലേറേല്‍ക്കാത്ത കൊമ്പുമായ് നിന്നവന്‍.
മനം മയക്കുന്ന ഗന്ധമോ,
ദൃഢതയാര്‍ന്ന മനോഹാരിതയോ
ഇല്ലാത്തതു കൊണ്ട് മാത്രം
നിര്‍ഗുണനെന്നിരിക്കിലും ഏവര്‍ക്കുമൊരു
തണലായ് നില്‍ക്കാന്‍ കഴിഞ്ഞവന്‍.
അതിജീവിക്കുമെന്നുറപ്പില്ല, ഇനിയുമൊരു
മീനച്ചൂടോ, കാലവര്‍ഷക്കാറ്റോ...
എങ്കിലുമേറെ കൃതാര്‍ത്ഥനാണിന്നു ഞാന്‍.
മധുരമായ് പാടിയ ഒരുപാട് കിളികള്‍
എന്റെ ശാഖികളെ താവളമാക്കിയിരുന്നു.
വെയിലേറ്റു വാടിയ കുസൃതിക്കുരുന്നുകള്‍ക്കും,
വഴിയേറെ നടന്ന് തളര്‍ന്നവര്‍ക്കും,
വിഷു കഴിഞ്ഞ് വേനല്‍ മഴയില്‍
കുതിര്‍ന്ന കന്നിമണ്ണില്‍ വിത്ത്
വെയ്ക്കാനെത്തുന്ന കര്‍ഷകര്‍ക്കും
ഒരു "വൃക്ഷായുസ്സ്" മുഴുവന്‍
തണലായ് നിന്നല്ലോ ഞാന്‍.

കവിത - ഒറ്റമരം.




 ഒറ്റമരം

വിശാലമീ പുല്‍മേട്ടിലെന്നും
ഒരൊറ്റ മരമായി നില്‍പ്പാണ്
മുളപൊട്ടിയ നാള്‍ മുതല്‍...

എനിക്കെന്നും ഈ
ഏകാന്തത മാത്രം സ്വന്തം...

പച്ച തലപ്പുകള്‍ നീട്ടി
കാറ്റിനൊപ്പിച്ച് തളിര്‍
ചില്ല ക്കൈകളാല്‍ മാടി
വിളിക്കുന്നുണ്ട് നോക്കെത്താ
ദൂരത്തൊരു പെരുങ്കാട്...

ഭൂമിയുടെ ആഴങ്ങളില്‍
കുടിനീര് തേടുന്ന തായ്
വേരും പറിച്ച് കുതറി
ഓടണമെന്നുണ്ട് കൂട്ടായ്മയുടെ
ആ വാഗ്ദത്ത ഭൂമിയിലേയ്ക്ക്...

Saturday, October 5, 2013

കവിത - ദരിദ്രന്റെ പ്രണയം.


 ദരിദ്രന്റെ പ്രണയം


പ്രണയം അസ്വസ്ഥതയാണ്
തൊണ്ടയില്‍ കുടുങ്ങിയ
മീന്‍മുള്ളു കണക്കേ...

ദാരിദ്ര്യം; ദേഹമാസകലം
കണമുള്ളാല്‍ കോര്‍ത്തു
വലിക്കും പോലൊരു തോന്നല്‍.
അതെ, മാനസ്സികാവസ്ഥ തന്നെ...

ദരിദ്രന്റെ പ്രണയമോ. ?
ഹാ കഷ്ടം....
ഉമിത്തീയെന്തിന് ?

നീറി നീറി ഒടുക്കം
ഒരു ബലമുള്ള കൊമ്പിലെ
ഒറ്റ കയറൂഞ്ഞാലില്‍.

അവന്റെ പ്രണയം
പോലെ ഒരിക്കലും
കൂട്ടിമുട്ടാത്ത റെയില്‍
പാളങ്ങളില്‍ ഒന്നില്‍.

പ്രണയം അസ്വസ്ഥതയാണ്
തൊണ്ടയില്‍ കുടുങ്ങിയ
മീന്‍മുള്ളു കണക്കേ...

കവിത - വഴിക്കണ്ണ്.

വഴിക്കണ്ണ്


പറഞ്ഞിരുന്നില്ല നീ
മടങ്ങി വരില്ലെന്ന്
എന്നിട്ടുമെന്‍ വഴിക്കണ്ണ്
നീളുന്നൊരൊറ്റയടി
പാതയറ്റത്ത് നിന്‍
നിഴല്‍ വീണില്ലിതേവരെ

മറന്നിരുന്നില്ല നീ
നാം പങ്കിട്ട സ്വപ്നങ്ങള്‍
നിദ്ര കൈവിട്ടൊരെന്‍
പകല്‍ കിനാവിലും,
പാതി മയക്കത്തിലും
നീ വന്നില്ലിതേവരെ

എന്താല്ലേ, വരാത്തേ ?

കവിത - മാര്‍ഗ്ഗം, ലക്ഷ്യം... ഒരു സ്വപ്നം.


മാര്‍ഗ്ഗം, ലക്ഷ്യം - ഒരു സ്വപ്നം



വഴികളുണ്ടൊരായിരം
എനിക്കു മുന്നിലിങ്ങനെ
അനന്തമായ്, വിശാലമായ്
നടന്നു തേഞ്ഞു തീര്‍ന്നവ.



നടക്കയില്ല, ഞാനതില്‍
നടന്നുവെന്നിരിക്കിലും
നേടുകില്ല വിജയമെന്ന്
ഉരച്ചിടുന്നിതെന്‍ മനം.



എന്റെ ലക്ഷ്യമുന്നതം
നേടി തന്നെയാകണം
അലസനായിരിക്കയില്ല
ലക്ഷ്യപൂര്‍ത്തി നേടുവന്‍.



കൂര്‍ത്തകല്ല്, മുള്ളിതെല്ലാം
പുല്ലുപോലെ അവഗണിച്ചു
പരുപരുത്ത പുതിയ പാത,
വിജയപാത തീര്‍ത്തിടും.



തോറ്റു തോറ്റു ജീവിതം
നയിക്കുമെന്റെ ജനതയെ
കൈപിടിച്ചുയര്‍ത്തുവാന്‍
ലക്ഷ്യ പ്രാപ്തിയേകുവാന്‍



കുംഭകോണം, അഴിമതി,
സ്വജന പക്ഷപാതവും,
അധിനിവേശ ശക്തികള്‍ക്കു
വിടുപണിയും നിര്‍ത്തണം



അനേക കോടി യുവ
ജനങ്ങള്‍ തൊഴിലുതെണ്ടി
പാരിലെങ്ങും അലയുമീ
അവസ്ഥ പാടെ മാറണം



ശ്വാനതുല്യം മര്‍ത്ത്യനെ
കൊന്നൊടുക്കുമെന്നുരയ്ക്കും
ചീഞ്ഞളിഞ്ഞദുഷ്പ്രഭുത്വ
കോട്ടകള്‍ തകര്‍ക്കണം



മതത്തിന്‍ പേരില്‍ ദുര്‍മ്മദം,
കുലത്തിന്‍ പേരില്‍ ദുര്‍മുഖം,
രൗദ്ര ഭാവമാര്‍ന്നിരിക്കേ
ദൈവമെന്തിത് അന്ധനോ ?



അന്ധകാര ശക്തികള്‍ക്കു
താവളങ്ങള്‍ മാത്രമീ
ആലയങ്ങള്‍ എന്തിനീ
പുണ്യഭൂവില്‍ നില്‍ക്കണം ?



മനസ്സു പങ്കുവെയ്ക്കുവാന്‍
മതങ്ങള്‍ തീര്‍ത്ത വന്മതില്‍
പൊളിക്കണം നമുക്കിനി
നന്മയെന്നൊരേ മതം.



Thursday, August 29, 2013

കവിത - ഉണ്ണീ കരുതുകയല്പം.


 കരുതുകയല്പം


കണ്ണു തുറക്കണമുണ്ണീ നീയെന്‍
കൈവിരല്‍ തുമ്പ് പിടിച്ചു നടക്കും
കാലം പോയതു കണ്ടറിയേണം.
കഥയില്ലായ്മകള്‍ പലതുണ്ടിവിടെ
കലികാലത്തിന്‍ കോലംകെട്ടുകള്‍.
കാലക്കേടിന് നാടിതില്‍ തന്നെന്‍
കുഞ്ഞായ് വന്നു പിറന്നൂ നീയും.
കൺമണിയാകിന നിന്നെ കാക്കാന്‍
കരബലമെന്നുടെ പോരെന്നുള്ളൊരു
കാര്യവിചാരം തോന്നീടുന്നു.
കുഞ്ഞേ നിന്നുടെ കൂടെ നടക്കും
കൂട്ടരെയെല്ലാം കരുതുകയല്പം
കൈതവമല്ല പറഞ്ഞു തരുന്നൂ.
കള്ളന്മാരും കൊള്ളക്കാരും
കുടിലത പെരുകിയ നീചന്മാരും
കുറുനരിമുഖമിന്നുള്ളിലൊതുക്കി
കുഞ്ഞാടിന്‍ തൊലിയിട്ടീടുന്നു.
കൂട്ടുംകൂടി തക്കം പാര്‍ത്തവര്‍
കുരലു കടിച്ചു പറിച്ചാ കുരുതി
കുടുകുടെയെന്നു വലിച്ചു കുടിക്കും.
കരുതിയിരിക്കുക കുഞ്ഞേ നിന്നുടെ
കൂടെ നടക്കാനാവില്ലിനിമേല്‍
കായവുമൊട്ടു വഴങ്ങുന്നില്ല,
കാലനുമെന്നെജയിക്കാറായി.
കാലംചെയ്യും നേരത്തിനിയിതു
കാതില്‍ ചൊല്ലാനായില്ലെങ്കില്‍
കല്മഷമുണ്ടാം അതുപോക്കാനായി
കാലേതന്നെ പറഞ്ഞീടുന്നു.
കുഞ്ഞിക്കണ്ണു കലങ്ങി കണ്ടാല്‍
കണ്ണേ ഒട്ടുസഹിക്കുകയില്ല.
കണ്ണു തുറക്കണമുണ്ണീ നീയെന്‍
കൈവിരല്‍ തുമ്പ് പിടിച്ചു നടക്കും
കാലം പോയതു കണ്ടറിയേണം.

Thursday, August 1, 2013

കവിത - രാജാവ് നഗ്നനാണ്.

രാജാവ് നഗ്നനാണ്


രാജാവ് നഗ്നനാണ്
പകല്‍ വെളിച്ചം പോലെ സത്യം...
അങ്ങേയ്ക്കു നഗ്നനായിതുടരാമെങ്കില്‍
ഞങ്ങള്‍ വിളിച്ചു പറഞ്ഞാലെന്ത് ?
പച്ചയ്ക്കു കണ്ടതിനേക്കാള്‍ മാനഹാനിയോ
ഞങ്ങള്‍ കണ്ടത് പറഞ്ഞാല്‍ ?

വേലക്കാരെന്നാല്‍ അടിമകളെന്ന്,
നെറിക്കേട് കണ്ടാലും
നാവാടാതിരിക്കേണ്ടവരെന്ന്,
നട്ടാല്‍ കുരുക്കാത്ത നുണകളെ
നേരെന്ന് പുകഴ്ത്തേണ്ടവരെന്ന്
അങ്ങയെ പഠിപ്പിച്ചതാരാണ് ?

സൗരോര്‍ജ്ജ പാനലുകളേക്കാള്‍
പരുപരുത്ത ഖദര്‍തുണി തന്നെയാണ്
നാണം മറയ്ക്കാന്‍ നല്ലതെന്ന്,
ഉള്ളിലെ ദൂഷ്യം മറയ്ക്കാന്‍ നല്ലതെന്ന്
അങ്ങ് മറന്ന് പോയതെന്ത് ?

തിരുവുള്ളക്കേടുണ്ടാവരുത് !
കോപിക്കരുത് !
മദ്യപിക്കുന്ന അമ്മമാരുടെ
അന്നം കഴിക്കാന്‍ കൂട്ടാക്കാത്ത
കുഞ്ഞുങ്ങളെ പോലെ
ഞങ്ങളുടെ കുഞ്ഞുങ്ങളും, വയ്യ !!!

Saturday, June 22, 2013

കവിത - ആല്‍മരങ്ങള്‍


ഉയര്‍ന്ന സിംഹാസനങ്ങളില്‍ ഒന്നില്‍
ഇരിപ്പുണ്ട് ഒരാള്‍
വിളര്‍ത്തമുഖവും, ഇടറുന്ന ശബ്ദവുമായി...
അയാള്‍ക്കായി മാത്രം തണലേകുന്ന
ഒരു കൂറ്റന്‍ ആല്‍വൃക്ഷവും പേറി.
കൂട്ടിനുണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്ന
പൂച്ചകളെ പോലെ ചിലര്‍,
ആല്‍ മരത്തണല്‍ സ്വന്തമായുള്ളവര്‍...
ആലുകള്‍ വളര്‍ന്നേറി സഭാ
മന്ദിരത്തിന്റെ ഉത്തരം മുട്ടിയിരിക്കുന്നു.
അതിനെന്ത് ? ഉത്തരം മുട്ടിയാല്‍
കൂട്ടായി കൊഞ്ഞനം കുത്തും.
അവരാണോ കൊഞ്ഞാണന്‍മാര്‍ ?
ചോദിച്ചേക്കരുത് ഇത്തരം ചോദ്യങ്ങള്‍
ബ ബ്ബ ബ്ബാ എനിക്കത്ര വശമില്ല !
പക്ഷേ ചിലതറിയാം....
അന്നം കിട്ടാതെ മരിച്ചുപോയ
ആദിവാസി കുഞ്ഞുങ്ങളുടെ തൊണ്ടയില്‍
കുരുങ്ങിയ ചില ചോദ്യങ്ങള്‍.
അധികാരി വര്‍ഗ്ഗത്താല്‍ കശക്കിയെറിയപ്പെട്ട
പെങ്ങന്മാരുടെ നിസ്സഹായതയാര്‍ന്ന മൗനം.
കുറ്റവാളികള്‍ നേതൃത്ത്വം കൊടുത്ത
അന്വേഷണ പ്രഹസനങ്ങളില്‍ നീതി കിട്ടാതെ
കൂടുതല്‍ ചവിട്ടിയരയ്ക്കപ്പെട്ട ചിലരുടെ ദൈന്യം.
വേലികള്‍ തിന്നു തീര്‍ത്ത വിള നോക്കി
നെടുവീര്‍പ്പിടുന്നവരുടെ പ്രതീക്ഷയറ്റ കണ്ണുകള്‍.

നിര്‍ത്താതെ പൊലിയ്ക്കണം ചുങ്കപ്പണം.
ആലുകള്‍ക്ക് വളമാകട്ടെ !
ഇനിയുമിനിയും വളരട്ടെ മാനം മുട്ടെ !

Tuesday, May 28, 2013

കവിത - കാലം കണക്ക് പറയുമ്പോള്‍


കാലം കണക്ക് പറയുമ്പോള്‍

കൃത്യമായ് സൂക്ഷിച്ച നാള്‍വഴിയേടുകള്‍
തിരിഞ്ഞു നിന്നെന്നോട് കണക്ക്ചോദിക്കുന്നു.
ഉത്തരമില്ലാ സമസ്യകള്‍ തീര്‍ക്കുന്നു.
ചക്രവ്യൂഹങ്ങള്‍ പലതുമൊറ്റയ്ക്ക്
വളരെ പണിപ്പെട്ടു താണ്ടിയിട്ടുണ്ട്ഞാന്‍.
എന്നിട്ടുമെന്തേ തളര്‍ന്നുപോയിന്നു ഞാന്‍?

കാലം വിരിച്ചിട്ട ചരല്‍കല്ലാല്‍ മൂടിയ
ഒറ്റയടിപാതയോരത്ത് ഞാന്‍
ചുമടിറക്കീടുവാന്‍ അത്താണി കാണാതെ
അറിയില്ല, വൈതരണിയിതെങ്ങനെ താണ്ടുവാന്‍?
കുത്തറ്റുപോയൊരീ കണക്കിന്റെ പുസ്തക
താളിലെ അക്കങ്ങള്‍ ഇന്ന് മുഖം
തിരിച്ചെന്നോട് ചുണ്ട് വക്രിക്കുന്നു.

ദിക്ക് ചൂണ്ടിപലക നിര്‍ദ്ദയം
ദിശ മാറ്റി നടത്തിയോ?
ഒടുവിലെന്നോട് കയര്‍ക്കുന്നുവോ?
നിനക്കു ഞാന്‍ തന്ന ദിശാസൂചകങ്ങള്‍
നീ പാടെ മറന്നെന്ന് കുറ്റപ്പെടുത്തിയോ?
കാലം കണക്കായി വന്നെന്റെ
വഴികളില്‍ കൂര്‍ത്ത മുള്ള് പാകുന്നുവോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
മുതുക് വളച്ചെങ്ങും നിരക്കുന്നു.
അക്ഷൗഹിണികളായ് എന്നോട് നേര്‍ക്കുവാന്‍‍
വീണ്ടുമൊരു വ്യൂഹം ചമയ്ക്കുന്നു.

കൈത്താങ്ങിനൊരു മുളം കമ്പ് തേടുന്നു ഞാന്‍.
ഇടറുന്നു കാലുകള്‍, മിഴികളിരുളുന്നു...
എന്‍വഴി പാതിയെ കടന്നുള്ളൂ ഞാന്‍.
ലോകമേ പറയാതെ പറയുന്നു ഞാന്‍.
എന്‍ മനോവ്യഥകള്‍, ചിരിച്ചുതള്ളീടൊലാ...
അറിയാതെ ഒരു ഭ്രാന്തചിത്തം
കൊതിക്കുന്നു ഞാന്‍, അലറി
കരയുവാന്‍, ആര്‍ത്ത് ചിരിക്കുവാന്‍,
ആരെയെന്നില്ലാതെ അസഭ്യം പറയുവാന്‍.

കാലം ഇന്നെന്നോട് കനിവു കാണിക്കുമോ?
കണക്കിലിളവ് നല്‍കീടുമോ?

Thursday, May 23, 2013

കവിത - ഉണര്‍ത്തു പാട്ട്


ഉണര്‍ത്തു പാട്ട്

ഉണര്‍ത്തു പാട്ട് കേട്ടുവോ ?
ഉയിര്‍പ്പിനേറെ വൈകിയോ ?
സാരമില്ല സമയമേറെ
വൈകിയെന്നതവഗണിച്ചു
പോരുക സഖാക്കളെ
പോരിനായി ഇറങ്ങുക.

സമരവീര്യം ചോര്‍ന്നിടാത്ത
സംഘശക്തി കാട്ടി നാം
വര്‍ഗ്ഗബോധം കൈവിടാതെ
ചോര വീണ മണ്ണിലൂടെ
ധീര രക്തസാക്ഷികള്‍ക്കു
വിപ്ലവാഭിവാദനങ്ങള്‍ ചൊല്ലുക.

നിങ്ങള്‍ തന്ന നല്ല നാളെ
എന്ന സ്വപ്നം ഞങ്ങള്‍ കാക്കും,
നിങ്ങള്‍ തന്ന ചെങ്കൊടി,
നിങ്ങള്‍ തന്ന കൈവിളക്ക്
കൈവിടില്ല നിശ്ചയം
ജീവനുള്ള നാള്‍ വരെ.

ഉണര്‍ത്തു പാട്ട് കേട്ടുവോ ?
ഉയിര്‍പ്പിനേറെ വൈകിയോ ?
സാരമില്ല സമയമേറെ
വൈകിയെന്നതവഗണിച്ചു
പോരുക സഖാക്കളെ
പോരിനായി ഇറങ്ങുക.

Tuesday, May 21, 2013

കവിത - കിനാവിന്റെ ഉറവ്

കിനാവിന്റെ ഉറവ്

കഥയില്ലായ്മകളിലെ കഥ തേടി
നടന്ന ഒരു കുട്ടികാലം.
വസന്തത്തിന്റെ വഴിത്താരകളിലൂടെ
കിനാവിന്റെ ഉറവ് തേടി...
ഉറക്കത്തിലെപ്പോഴൊ കിനാവള്ളി
കാലുകളുടെ നനുത്ത സ്പര്‍ശം.
പേടി തോന്നിയിട്ടുണ്ട്, പക്ഷേ
സ്വപ്നങ്ങളുടെ ജന്മരഹസ്യം
തേടുന്നവനു ഭയം പാടുണ്ടോ ?
കണ്ണുകളിറുകെയടച്ച് മുറിഞ്ഞുപോയ
സ്വപ്നങ്ങള്‍ക്ക് പുറകെ വീണ്ടും,
എന്തിന് ? എനിക്ക് വേണ്ടത്
സ്വപ്നങ്ങള്‍ എത്തുന്നിടമായിരുന്നില്ല
കിനാവിന്റെ ഉറവ്....

Monday, May 20, 2013

കവിത - സാക്ഷി


 സാക്ഷി


പറയാതെ പോയത് പലതും
വെറും വാക്കുകള്‍ ആയിരുന്നില്ല.
എന്നിട്ടും മൗനം,
വാക്കുകളെ തടവിലാക്കി.
കനത്ത കന്മതിലുകള്‍ക്കപ്പുറം,
ഒരു നേര്‍ത്ത തേങ്ങല്‍.
വിലപ്പെട്ടതെന്തോ കവര്‍ന്നെടുത്ത
കാട്ടാളന്‍, കാടിനെയെരിക്കാന്‍
തീ തേടുകയായിരുന്നു.
നിസ്സഹായതയുടെ ചങ്ങലപ്പൂട്ട്
കുതറും തോറും മുറുകുകയാണ്.
തൊണ്ടയില്‍ ഗതിമുട്ടി മരിച്ച
നിലവിളിക്കും ഒരുപാട്
പറയുവാനുണ്ടായിരുന്നു.
പക്ഷേ, തെരുവോരത്ത്
ഒരു പാഴ്തുണികെട്ടിലെ
കുഞ്ഞുനിലവിളി പോലും
തന്നെ പിന്തുടരരുതെന്ന്,
തെറിവാക്കുകള്‍ക്കൊപ്പം
അല്‍പ പ്രജ്ഞയിലെപ്പോഴോ
കാതില്‍ വീണിരിക്കാം.
പറയാതെ പോയത് പലതും
വെറും വാക്കുകള്‍ ആയിരുന്നില്ല.
കാണാതെ പോയത് കെട്ടുകാഴ്ച്ചകളും.