Wednesday, January 29, 2014

കവിത - മുഖംമൂടികള്‍


മുഖംമൂടികള്‍

മുഖംമൂടികളേറെ കിട്ടാനുള്ളപ്പോള്‍
ഒരു മുഖത്തിനെന്തു പ്രസക്തിയെന്ന്
മുഖം നഷ്ടപ്പെട്ടവന്‍...
മുഖംതിരിച്ചു നടക്കുംമ്പോള്‍
എതിരെ വരുന്നു...
വെളുക്കെ ചിരിക്കുന്ന മുഖംമൂടി
അണിഞ്ഞ ഒരുവന്‍
കൂടെ അലറികരയുന്ന മുഖംമൂടി
അണിഞ്ഞ ഒരുവള്‍
പക്ഷേ അവര്‍ നിശബ്ദരായിരുന്നു...
പതുക്കെ കൺമുന്നില്‍ നിന്ന്
അവര്‍ മാഞ്ഞുപോകുന്നു...
അതാ... ഒരു ചത്തമീനിന്റെ
നിര്‍വികാരമായ മുഖംമൂടിയണിഞ്ഞ
ഒരുകൊച്ചു പെൺകുട്ടി...
സ്വരംതാഴ്ത്തി ഞാന്‍ ചോദിച്ചു
കുഞ്ഞേ, നിന്റെ മുഖം ?
അവള്‍ പറഞ്ഞു...
മുഖം തേടുന്നതെന്തിന്,
കാണുന്നില്ലേ, മറ്റെല്ലാമുണ്ടല്ലോ !!
തിരിച്ചു നടക്കേ അവള്‍
പറയുന്നുണ്ടായിരുന്നു...
തിളക്കമുള്ള ഒരു മുഖംമൂടി
മറക്കാതെ ഓര്‍ത്തുവെച്ചതിന്
കച്ചേരിയിലെ വിസ്താരക്കൂട്ടില്‍
മുഖം നഷ്ടപ്പെട്ടവളാണ് ഞാന്‍...


Tuesday, January 21, 2014

കവിത - ബ്രഹ്മപുത്രി സന്ധ്യ


ബ്രഹ്മപുത്രി സന്ധ്യ

അരുണാഭമാം സന്ധ്യയെന്തിത്രയും
ശോകംപൂണ്ടു തന്നിലേയ്ക്കൊതുങ്ങുവാന്‍,
എന്തിത്ര തപിക്കുവാന്‍ ഓമലേ
കാണെക്കാണെ നിന്മുഖമിരുളുവാന്‍ ?

ആരെയോ ഭയപ്പെട്ട് പെട്ടന്നുപോയ്
ഒളിക്കുവാന്‍ തിടുക്കപ്പെടും പോല്‍ നീ
ഇരുളില്‍ അലിയുമ്പോഴെന്‍ മനസ്സില്‍
ഉദിക്കുന്നു നിനവുപോലൊരു പഴംങ്കഥ.

സൃഷ്ടി തന്നാരംഭത്തില്‍ വിണ്ണുമീ
മണ്ണുമെല്ലാം ചിതം പോല്‍ തീര്‍ത്തു
ദേവന്‍ നാന്മുഖന്‍ നൊടിക്കുള്ളില്‍
ഓര്‍ക്കില്‍ എത്രയും വിചിത്രമായ്.

ഈരേഴുലകവും തീര്‍ത്തോരുശേഷം
ദേവന്‍ കമലോത്ഭവന്‍ താനുമുള്ളാലെ
നിരൂപിച്ചു ഇരവെന്ന് പകലെന്ന്
ദിനത്തെ രണ്ടാക്കി ചമയ്ക്കുവാന്‍.

ദിനരാത്ര സംക്രമവേളകള്‍ സംഭ്രമ-
മുളവാക്കും പോലിരിക്കയാല്‍ ദേവന്‍
വിരിഞ്ചനും ചിന്തയെ പൂണ്ടൊടുവില്‍
നിര്‍മ്മിച്ചാനുഷസ്സിനെ, സന്ധ്യയെ.

പ്രിയ സൃഷ്ടിയാം നിന്നെ കാണ്‍കേ
പിതാവാം ദേവനും കാമാതുരനായാന്‍
പുത്രിയെന്നുള്ളതോരാതെ കശ്മലന്‍
ഗാഢം രതിചിന്തയാല്‍ പുണരവെ

ദുര്‍മ്മദമിതരുതെന്നുരച്ചു ബലിഷ്ടമാം
കൈത്തട്ടി മാറ്റികൊണ്ടൊരു മാന്‍
പേടയായ് വേഷംപൂണ്ടു നീ കുതിച്ചതും,
നാന്മുഖന്‍ മാനായ് നിന്നെ പിന്തുടര്‍ന്നതും

കണ്ടു ഭഗവാന്‍ നാരായണന്‍ ചക്രത്തെ
അയച്ചതിന്‍ കണ്ഠത്തെ ചേദിച്ചതും
മാര്‍ഗ്ഗ ശീര്‍ഷമങ്ങാകാശത്തു മകൈര്യം
നക്ഷത്രമായുദിച്ചതും ഓര്‍ത്തുപോയ്...