Tuesday, May 28, 2013

കവിത - കാലം കണക്ക് പറയുമ്പോള്‍


കാലം കണക്ക് പറയുമ്പോള്‍

കൃത്യമായ് സൂക്ഷിച്ച നാള്‍വഴിയേടുകള്‍
തിരിഞ്ഞു നിന്നെന്നോട് കണക്ക്ചോദിക്കുന്നു.
ഉത്തരമില്ലാ സമസ്യകള്‍ തീര്‍ക്കുന്നു.
ചക്രവ്യൂഹങ്ങള്‍ പലതുമൊറ്റയ്ക്ക്
വളരെ പണിപ്പെട്ടു താണ്ടിയിട്ടുണ്ട്ഞാന്‍.
എന്നിട്ടുമെന്തേ തളര്‍ന്നുപോയിന്നു ഞാന്‍?

കാലം വിരിച്ചിട്ട ചരല്‍കല്ലാല്‍ മൂടിയ
ഒറ്റയടിപാതയോരത്ത് ഞാന്‍
ചുമടിറക്കീടുവാന്‍ അത്താണി കാണാതെ
അറിയില്ല, വൈതരണിയിതെങ്ങനെ താണ്ടുവാന്‍?
കുത്തറ്റുപോയൊരീ കണക്കിന്റെ പുസ്തക
താളിലെ അക്കങ്ങള്‍ ഇന്ന് മുഖം
തിരിച്ചെന്നോട് ചുണ്ട് വക്രിക്കുന്നു.

ദിക്ക് ചൂണ്ടിപലക നിര്‍ദ്ദയം
ദിശ മാറ്റി നടത്തിയോ?
ഒടുവിലെന്നോട് കയര്‍ക്കുന്നുവോ?
നിനക്കു ഞാന്‍ തന്ന ദിശാസൂചകങ്ങള്‍
നീ പാടെ മറന്നെന്ന് കുറ്റപ്പെടുത്തിയോ?
കാലം കണക്കായി വന്നെന്റെ
വഴികളില്‍ കൂര്‍ത്ത മുള്ള് പാകുന്നുവോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
മുതുക് വളച്ചെങ്ങും നിരക്കുന്നു.
അക്ഷൗഹിണികളായ് എന്നോട് നേര്‍ക്കുവാന്‍‍
വീണ്ടുമൊരു വ്യൂഹം ചമയ്ക്കുന്നു.

കൈത്താങ്ങിനൊരു മുളം കമ്പ് തേടുന്നു ഞാന്‍.
ഇടറുന്നു കാലുകള്‍, മിഴികളിരുളുന്നു...
എന്‍വഴി പാതിയെ കടന്നുള്ളൂ ഞാന്‍.
ലോകമേ പറയാതെ പറയുന്നു ഞാന്‍.
എന്‍ മനോവ്യഥകള്‍, ചിരിച്ചുതള്ളീടൊലാ...
അറിയാതെ ഒരു ഭ്രാന്തചിത്തം
കൊതിക്കുന്നു ഞാന്‍, അലറി
കരയുവാന്‍, ആര്‍ത്ത് ചിരിക്കുവാന്‍,
ആരെയെന്നില്ലാതെ അസഭ്യം പറയുവാന്‍.

കാലം ഇന്നെന്നോട് കനിവു കാണിക്കുമോ?
കണക്കിലിളവ് നല്‍കീടുമോ?

No comments:

Post a Comment